Qatar വിമാന യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കള്‍ച്ചറല്‍ ഫോറം കാമ്പയിന്‌ തുടക്കമായി

ദോഹ: അവധിക്കാലത്ത് വിമാനക്കമ്പനികൾ യാത്രാനിരക്ക് കൂട്ടി പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാൻ ഇതുസംബന്ധമായ  നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ട് കൾചറൽ ഫോറം കാമ്പയിൻ ആരംഭിച്ചു.

കൂടൂതല്‍ ആളുകള്‍ അവധിക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്ന ജൂണ്‍,ജുലൈ മാസങ്ങളില്‍ വിമാന ടിക്കറ്റിന്റെ മറവില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെയും പതിറ്റാണ്ടുകളായി തുടരുന്ന  ഈ സ്ഥിതിവിശേഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ നിയമ നിർമ്മാണം  നടത്തണമെന്നാവശ്യപ്പെട്ടുമാണ്  'ഉയർന്ന വിമാന യാത്ര നിരക്ക്  നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക'. എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സീസണുകളിൽ സാധാരണ വിമാനക്കൂലിയെക്കാൾ മൂന്നും നാലും ഇരട്ടിയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ഇത് പകൽ കൊള്ളയാണ്. സാധാരണ പ്രവാസികളയും പ്രവാസി കുടുംബങ്ങളെയും ഞെക്കിപ്പിഴിയുന്ന വിമാന കമ്പനികളുടെ നിലപാട് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന നീതിയുടെയും അവസര സമത്വത്തിന്റെയും നിഷേധമാണ്.

ഇത് പരിഹരിക്കാൻ ഗൾഫ് സെക്ടറിലേക്കുള്ള വിമാനയാത്രക്കൂലിക്ക് സീലിംഗ് ഏർപ്പെടുത്താൻ  കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നത് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്‌. ഇന്ത്യൻ സ്ഥാനപതിമാരും നയതന്ത്ര സ്ഥാപനങ്ങളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. ചാർട്ടേർഡ്‌ ഫ്ലൈറ്റ് ഉൾപ്പടെയുള്ള താത്കാലികവും അല്ലാത്തതുമായ  പ്രായോഗിക പരിഹാരങ്ങൾക്ക്  അവർ നേതൃത്വം നൽകാൻ മുന്നോട്ട് വരണമെന്നും കൾചറൽ ഫോറം ആവശ്യപ്പെട്ടു.

കാമ്പയിന്റെ ഭാഗ്മായി ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രവാസി സമൂഹത്തെ അണിനിരത്തി കേന്ദ്ര വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് മാസ് പെറ്റീഷന്‍ നല്‍കും. വിവിധ പ്രവാസി സംഘടനകളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും ചേര്‍ത്തിരുത്തി പ്രവാസി സഭയും സോഷ്യല്‍ മീഡിയ പ്രചരണവും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT